
ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ് ഇന്ന് റിപ്പോർട്ട് നൽകും
- തനിക്കെതിരെ നിരന്തരം സൈബർ അധിക്ഷേപങ്ങൾ നടത്തുന്നുവെന്നും ‘ജിഹാദി’ എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നുമാണ് ടിനി ടോമിനെതിരെയുള്ള പരാതി
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ് ഇന്ന് റിപ്പോർട്ട് നൽകും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വർഗീയ പരാമർശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ് കേസ് എടുത്തത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്.എഫ്ഐആർ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അൻസിബയുടെ ഹർജി. തനിക്കെതിരെ നിരന്തരം സൈബർ അധിക്ഷേപങ്ങൾ നടത്തുന്നുവെന്നും ‘ജിഹാദി’ എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നുമാണ് ടിനി ടോമിനെതിരെയുള്ള പരാതി.

അതേസമയം, അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു എന്നുൾപ്പെടെയുള്ള പരാമർശങ്ങൾ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്. എന്നാൽ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേതാ മേനാൻ വ്യക്തമാക്കിയത്.
