
നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിലെ സൂത്രധാരൻ രാജസ്ഥാനിലെ ജയ്പുരിൽ പിടിയിൽ
- മനീഷ് യാദവ് എന്നയാളെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്തത്
ന്യൂഡൽഹി :2026ലെനീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിലെ സൂത്രധാരൻ രാജസ്ഥാനിലെ ജയ്പുരിൽ പിടിയിൽ. മനീഷ് യാദവ് എന്നയാളെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. നേരത്തേ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽനിന്ന് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് ചോദ്യപ്പേപ്പർ ചോർന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ എൻഡിടിവിയോടു പറഞ്ഞു.മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലായാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഗൂഢാലോചന നടന്നത്.

വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചതിനാൽ കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.മൂന്നാം തീയതി നടന്ന പരീക്ഷയ്ക്കു മുൻപു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ പറഞ്ഞു. 30,000 മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഈ മാതൃകാ ചോദ്യപ്പേപ്പറിനായി വിദ്യാർഥികളിൽനിന്ന് വാങ്ങിയതെന്നാണ് വിവരം.
