
പൊതുജനങ്ങൾക്ക് വേഗത്തിൽസഹായമെത്തിക്കാനും പാമ്പുകളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകാനുമായി ‘സർപ്പ ആപ്പ്’
- നിങ്ങൾ കണ്ട പാമ്പിന്റെ ചിത്രം ആപ്പിൽ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇത് ഏത് വർഗ്ഗത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിയാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും
തിരുവനന്തപുരം: വീടിന്റെ പരിസരത്ത് പാമ്പുകളെ കാണാനിടയായാൽ പരിഭ്രാന്തരായി അവയെ ഉപദ്രവിക്കാനോ അശാസ്ത്രീയമായ രീതിയിൽ പിടികൂടാനോ ശ്രമിക്കരുതെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി വനംവകുപ്പ് സജ്ജമാക്കിയ ‘സർപ്പ’ (SARPA) ആപ്പ് വലിയ ആശ്വാസമാകുന്നു. അംഗീകൃത പാമ്പ് പിടുത്തക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് പൊതുജനങ്ങൾക്ക് വേഗത്തിൽസഹായമെത്തിക്കാനും പാമ്പുകളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകാനുമാണ് ഈ ആപ്പ് ലക്ഷ്യമിടുന്നത്. പാമ്പിനെ കണ്ടെത്തിയാൽ ആപ്പിലൂടെ വിവരം അറിയിച്ചാലുടൻ നിങ്ങളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള അംഗീകൃത റെസ്ക്യൂവർക്ക് സന്ദേശം ലഭിക്കും. നിങ്ങൾ കണ്ട പാമ്പിന്റെ ചിത്രം ആപ്പിൽ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇത് ഏത് വർഗ്ഗത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിയാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും.പരിശീലനം ലഭിച്ച സർട്ടിഫൈഡ് റെസ്ക്യൂവർമാർ മാത്രമാണ് ഈ ആപ്പിലൂടെ സേവനം നൽകുന്നത് എന്നതിനാൽ അശാസ്ത്രീയമായ രക്ഷാപ്രവർത്തനത്തെക്കുറിച്ചു ള്ള പേടി വേണ്ടതില്ല.

കൂടാതെ, പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ചും ആന്റിവെനം ലഭ്യമായ ആശുപത്രികളെക്കുറിച്ചുമുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘സർപ്പ’ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. പാമ്പിനെ കണ്ടാൽ ആ സ്ഥലത്ത് വെച്ചുതന്നെ ഫോട്ടോ എടുത്ത് ലൊക്കേഷൻ സഹിതം അപ്ലോഡ് ചെയ്യുക. ഈ വിവരം ഉടൻ തന്നെ കൺട്രോൾ റൂമിലും അടുത്തുള്ള റെസ്ക്യൂവർക്കും ലഭിക്കും. നിമിഷങ്ങൾക്കുള്ളിൽ നിങ്ങളെ ബന്ധപ്പെടുന്ന റെസ്ക്യൂവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് തുറന്നുവിടുകയോ വനംവകുപ്പിന് കൈമാറുകയോ ചെയ്യും. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് പങ്കുവെക്കുന്നതിലൂടെ പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്താൻ ഈ സംവിധാനം ഏറെ സഹായിക്കുന്നു.
