
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ രമേഷ് ചെന്നിത്തല കടുത്ത അമർഷത്തിൽ
- പുതിയ മന്ത്രിസഭയിൽ വെറുമൊരു മന്ത്രിയായിരിക്കാൻ താൻ തയ്യാറല്ല എന്നാണ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ ചെന്നിത്തല ഗുരുവായൂരിലേക്ക് പോയി. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചു നിൽക്കുന്നു എന്നാണ് റിപ്പോർട്ട്. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പോയി. കാത്തു നിന്ന അണികളെയോ പ്രതികരണം തേടാൻ എത്തിയ മാധ്യമങ്ങളെയോ കാണാതെ വീടിന്റെ പിൻഭാഗത്തു കൂടി അദ്ദേഹം പോയി.ഹരിപ്പാട് വഴി ചെന്നിത്തല ഗുരുവായൂരിലേക്കാണ് പോയത്.

നാളെ മലയാള മാസം ഒന്നായതിനാൽ പതിവു ക്ഷേത്ര ദർശനം എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 40 വർഷം മുൻപ് ചെന്നിത്തല മന്ത്രിയാകുമ്പോൾ കെഎസ്യൂ നേതാവായിരുന്നു വി ഡി സതീശൻ . പുതിയ മന്ത്രിസഭയിൽ വെറുമൊരു മന്ത്രിയായിരിക്കാൻ താൻ തയ്യാറല്ല എന്നാണ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചത്. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ പിന്തുണക്കത്ത് നൽകി മാറി നിൽക്കുകയാണ് ചെന്നിത്തല.
