
മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്താമെന്ന് സമ്മതിച്ച് ദേശീയ സുരക്ഷാ അതോറിറ്റിയുടെ വിദഗ്ധസമിതി
- ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതി മൂന്ന് ദിവസമായി സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്താമെന്ന് സമ്മതിച്ച് ദേശീയ സുരക്ഷാ അതോറിറ്റിയുടെ വിദഗ്ധസമിതി. ഇന്നലെ ചേർന്ന യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതി മൂന്ന് ദിവസമായി സ്ഥലത്ത് പരിശോധന നടത്തുകയാണ്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സമഗ്ര പരിശോധന നടന്നില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കേരളം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രളയ സുരക്ഷ, അണക്കെട്ടിന്റെ ഘടനാപരമായ സ്ഥിതി, ഭൂകമ്പ സാധ്യത, സീപേജ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ കൃത്യമായ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

കേവലം ഒരു ദിവസത്തെ നേരിട്ടുള്ള നിരീക്ഷണത്തിനുശേഷം റിപ്പോർട്ട് തയ്യാറാക്കുന്നതിലെ ആശങ്കകളും കേരള പ്രതിനിധികൾ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. സന്ദർശനത്തിന്റെ മൂന്നാം ദിവസമായ ഇന്നും വിദഗ്ധ സമിതി തേക്കടിയിൽ തുടരുകയാണ്. ഇന്ന് തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ടിൽ കേരളത്തിന്റെ ആവശ്യങ്ങളും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഡൽഹിയിൽ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക
