
80-ാമത് സ്വാതന്ത്ര്യദിനാഘോഷം : ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും
- ചെങ്കോട്ടയിലെ ചടങ്ങുകളുടെ ഭാഗമായി ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കും
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ചടങ്ങുകൾ ആരംഭിക്കും. ചെങ്കോട്ടയിലെ ചടങ്ങുകളുടെ ഭാഗമായി ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കും. ഇതാദ്യമായാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴങ്ങുന്നത്. ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികം ചടങ്ങിൽ അനുസ്മരിക്കും. വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് സംഭാവന നൽകുന്ന ‘യുവശക്തി’ക്ക് പ്രധാന്യം നൽകിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള അയ്യായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.

ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും.തുടർന്ന് ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ലഫ്റ്റനന്റ് ജനറൽ രാജേഷ് സേഥിയെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. അതിനുശേഷം, ഡൽഹി ഏരിയ ജിഒസി പ്രധാനമന്ത്രിയെ സല്യൂട്ടിങ് ബേസിലേക്ക് ആനയിക്കും. അവിടെ കര നാവിക – വ്യോമസേനകളുടെയും ഡൽഹി പോലീസിന്റെയും സംയുക്ത സംഘം പ്രധാനമന്ത്രിക്ക് ജനറൽ സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.
പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കരസേന, നാവികസേന ,വ്യോമസേന,ഡൽഹി പോലീസ് എന്നിവയിൽ നിന്ന് ഓരോ ഓഫീസറും 24 വീതം മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഏകോപന ചുമതല ഇന്ത്യൻ കരസേനയ്ക്കാണ്. ഗാർഡ് ഓഫ് ഓണറിന് ലെഫ്റ്റനന്റ് കേണൽ അർജുൻ സിങ് നേതൃത്വം നൽകും
