
ക്ഷേത്രങ്ങളിൽഎഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും ആദരിക്കുകയും വേണമെന്ന് സുപ്രീം കോടതി
- കേരളത്തിലെ നാട്ടാനകൾക്കു തിരിച്ചറിയൽ ടാഗുകൾ നൽകിയിട്ടുണ്ടെന്നും അവയുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെന്നും ക്ഷേത്ര ഭരണസമിതികൾക്കായി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വർ അറിയിച്ചു.
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും ആദരിക്കുകയും വേണമെന്ന് സുപ്രീം കോടതി. ആനകളുടെ എഴുന്നള്ളിപ്പ് ക്ഷേത്ര വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണെന്നു കേരളത്തിലെ ക്ഷേത്ര ഭരണസമിതികൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം. മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഈ ഹർജിയിൽ പരിഗണിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. കേരളത്തിലെ നാട്ടാനകൾക്കു തിരിച്ചറിയൽ ടാഗുകൾ നൽകിയിട്ടുണ്ടെന്നും അവയുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെന്നും ക്ഷേത്ര ഭരണസമിതികൾക്കായി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വർ അറിയിച്ചു.

നാട്ടാനകളുടെ ആരോഗ്യപരിപാലനത്തിനു പ്രത്യേക സൗകര്യമുള്ള ക്ലിനിക്കുകൾ സജ്ജമാക്കണമെന്നും കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നിർബന്ധമാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. ഓരോ നാട്ടാനയ്ക്കും പ്രത്യേകം മെഡിക്കൽ രേഖ സൂക്ഷിക്കണം. നാട്ടനകളുടെ പരിപാലനം, പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച പൊതുതാൽപര്യ ഹർജിയിലാണു മാർഗനിർദേശം പുറപ്പെടുവിച്ചത്.
