
യുഎസുമായി കൂടുതൽ ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ
- നേരത്തെയുണ്ടായിരുന്ന വെടിനിർത്തൽ ധാരണകൾ തുടക്കം മുതൽക്കേ യുഎസ് ലംഘിച്ചു
തെഹ്റാൻ: യുഎസുമായി കൂടുതൽ ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഇതോടെ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാംവട്ട സമാധാന ചർച്ചയിൽ ഇറാൻ പങ്കെടുക്കില്ലെന്ന് ഉറപ്പായി. വെടിനിർത്തൽ ധാരണകൾ യുഎസ് ലംഘിക്കുകയാണെന്നും മുൻ അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യ വക്താവ് പറഞ്ഞു.’യുഎസുമായുള്ള ചർച്ചകളിൽ ഒരിക്കലും നല്ല നല്ല ഫലം ഉണ്ടാകാൻ പോകുന്നില്ല. മുൻ അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിക്കുന്നില്ല.
നേരത്തെയുണ്ടായിരുന്ന വെടിനിർത്തൽ ധാരണകൾ തുടക്കം മുതൽക്കേ യുഎസ് ലംഘിച്ചു. ഇക്കാര്യം മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിച്ചിട്ടുണ്ട്. ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തിയത് വെടിനിർത്തൽ ധാരണയുടെ ലംഘനമാണ്. മുൻ ചർച്ചകളുടെ സമയത്ത് പോലും യുഎസ് ഇറാനെ ആക്രമിച്ചു.അത് ഞങ്ങൾക്ക് മറക്കാനാവില്ല. രാജ്യതാൽപര്യങ്ങൾക്കു വേണ്ടി പ്രതിരോധിച്ച് മുന്നോട്ടുപോകുന്നത് തുടരും. യുഎസും ഇസ്രായേലും ചേർന്ന് പുതിയ ആക്രമണം തുടങ്ങിയാൽ ഞങ്ങളുടെ സായുധസേനയും വെറുതെയിരിക്കില്ല’ -വിദേശകാര്യ വക്താവ് പറഞ്ഞു.
