
റിപ്പോർട്ടർ ടിവിയ്ക്ക് എതിരായ കടന്നാക്രമണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എം എ ബേബി
- കേസിന്റെ മറവിൽ ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് ശരിയല്ല ഇത്തരം നടപടികളെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും എംഎ ബേബി പറഞ്ഞു
കൊച്ചി: റിപ്പോർട്ടർ ടിവിയ്ക്ക് എതിരായ കടന്നാക്രമണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മാനേജ്മെന്റ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ആ തരത്തിൽ എടുക്കണം അല്ലാതെ ഏതെങ്കിലും പഴുത് ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തെ ആക്രമിക്കാൻ പാടില്ലെന്നും എം എ ബേബി പറഞ്ഞു. മെസ്സി വിവാദത്തിലാണ് കേസ് എങ്കിൽ അത് വേറെ രീതിയിലാണ് അന്വേഷിക്കേണ്ടത്. അതിന് റിപ്പോർട്ട് ചാനലിൽ കയറിയത് തെറ്റാണ്.

കുറ്റം ചെയ്തവരെ അറസ്റ്റ്ചെയ്യുന്നതിൽ ആക്ഷേപം ഇല്ല. മാധ്യമ സ്ഥാപനത്തിലെ ഉടമ തെറ്റ് ചെയ്തെങ്കിൽ അതിനെ അങ്ങനെ നേരിടണമെന്നും എം എ ബേബി പറഞ്ഞു. കേസിന്റെ മറവിൽ ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് ശരിയല്ല ഇത്തരം നടപടികളെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും എംഎ ബേബി പറഞ്ഞു.ജി സുധാകരനെ പാർട്ടിയിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.സിപിഐഎമ്മിലേക്ക് കൂടുതൽ ആളുകളെ എത്തിക്കും. പാർട്ടി വിട്ട് പോയ് മടങ്ങി വന്ന നിരവധി പേരുണ്ട്. പാർട്ടിയെ ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് മത്സരിക്കാൻ പോയവരുടെ കാര്യം വേറെയാണെന്ന് അദ്ദേഹം പറഞ്ഞു. അവർ തെറ്റ് തിരുത്തി മടങ്ങി വരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ അപ്പോൾ അത് ആലോചിക്കാമെന്നും എം എ ബേബി പറഞ്ഞു.
