
പിഎസ് സി പരീക്ഷാ ക്രമക്കേടിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്
പി എസ് സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ്. എന്നാൽ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമ പ്രകാരവുമുള്ള എന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. പ്രത്യേക അന്വേഷണ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുകളിലാണ് കേസെടുത്തിട്ടുള്ളത്. പി എസ് സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ്. എന്നാൽ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമ പ്രകാരവുമുള്ള എന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളിൽ എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകും. പിഎസ്സി ആസ്ഥാനത്തെത്തിയ എസ്ഐടി സംഘം രേഖകൾ വിശദമായി പരിശോധിച്ചിരുന്നു. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ 10 ചോദ്യങ്ങൾ എന്തുകൊണ്ടാണ് മൂല്യനിർണയം നടത്താത്തതെന്നതാണ് എസ്ഐടി പ്രധാനമായും അന്വേഷിച്ചത്.

നേരത്തെ പരാതികളിൽ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.മറ്റു പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.പിഎസ് സി പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ സർക്കാൻ നിയോഗിച്ചത്. ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
