
മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
- ഡിലിമിറ്റേഷൻ കമ്മിഷനെ ഈ സർക്കാർ കൊണ്ടുവരും. വളരെ ഗൗരവത്തോടെ സർക്കാർ ആ കാര്യം പരിഗണിക്കും’ വി.ഡി. സതീശൻ പറഞ്ഞു
കോട്ടയം : മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ‘എംഎൽഎ സംസാരിച്ചപ്പോൾ മൂവാറ്റുപുഴയുടെ സങ്കടത്തെപ്പറ്റി പറഞ്ഞു. ഒരുപാട് നാളുകൾ പാർശ്വവൽക്കരിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു. പ്രതികാര ബുദ്ധിയോടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തി നിർത്തിയതിനെ കുറിച്ചൊക്കെ പറഞ്ഞു. ഒറ്റ വാചകം മാത്രമേ ഞാൻ പറയുന്നുള്ളൂ. എല്ലാ വിഷമങ്ങളും എല്ലാ സങ്കടങ്ങളും മാറ്റും.

നമുക്കൊരു കാര്യം നഷ്ടവന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം വീട്ടണമെന്നാകും.പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരും. എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. മൂവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. കാരണം എന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടു പോവുമല്ലോയെന്നാണ്. എന്നാലും ആ കാര്യം കൂടി ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഡിലിമിറ്റേഷൻ കമ്മിഷനെ ഈ സർക്കാർ കൊണ്ടുവരും. വളരെ ഗൗരവത്തോടെ സർക്കാർ ആ കാര്യം പരിഗണിക്കും’ വി.ഡി. സതീശൻ പറഞ്ഞു.
