
ഇറാനിലെ ഖിഷം ദ്വീപിന് നേരെ യുഎസ് ആക്രമണം
- തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി.
തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി സംഘർഷം കനക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഖിഷം ദ്വീപിന് നേരെ അമേരിക്ക മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അതിനിടെ, ഈ പ്രതിസന്ധികൾക്കിടയിലും ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഒരു ഇറാൻ എണ്ണ ടാങ്കറിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് മിസൈൽ ആക്രമണം നടത്തിയതോടെയാണ് പുതിയ സംഘർഷങ്ങളുടെ തുടക്കം.

ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂം തകർന്നു. ഇതിന് പിന്നാലെ അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാൻ സേന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.ഇതോടെയാണ് ഹോർമുസിനോട് ചേർന്ന് കിടക്കുന്ന ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖിഷം ദ്വീപിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ടത്. ദ്വീപിലെ വാർത്താവിനിമയ ടവറുകളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകർത്തതായി അമേരിക്ക അവകാശപ്പെടുന്നു.
