
ഉപയോഗിക്കുന്നത് യഥാർഥ ഉടമകളല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് റദ്ദാക്കിയത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ
- മറ്റുള്ളവരുടെ രേഖകൾ ഉപയോഗിച്ച് സിം കാർഡെടുത്ത് തട്ടിപ്പ് നടത്താനുൾപ്പടെ ഉപയോഗിച്ച നമ്പറുകൾ ഇക്കൂട്ടത്തിലുണ്ട്.
ഒറ്റപ്പാലം : ഉപയോഗിക്കുന്നത് യഥാർഥ ഉടമകളല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് റദ്ദാക്കിയത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സഞ്ചാർസാഥി പോർട്ടലിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്രയും നമ്പറുകൾ റദ്ദാക്കിയത്. മറ്റുള്ളവരുടെ രേഖകൾ ഉപയോഗിച്ച് സിം കാർഡെടുത്ത് തട്ടിപ്പ് നടത്താനുൾപ്പടെ ഉപയോഗിച്ച നമ്പറുകൾ ഇക്കൂട്ടത്തിലുണ്ട്. സഞ്ചാർസാഥി സംവിധാനം 2024-ഓടെയാണ് പ്രവർത്തനക്ഷമമായത്.അന്നുമുതൽ സംസ്ഥാനത്ത് 9.11 ലക്ഷം പരാതികളാണ് എത്തിയത്. അതിൽ 4.51 ലക്ഷം പരാതികളും ഉടമയറിയാതെ പ്രവർത്തിക്കുന്ന മൊബൈൽ നമ്പറുകളെ കുറിച്ചായിരുന്നു. 2.26 ലക്ഷം പരാതികൾ തങ്ങൾ ഈ മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്നതായിരു ന്നു.

ഈ നമ്പറുകളും റദ്ദാക്കിയിട്ടുണ്ട്. സൈബർ തട്ടിപ്പ് നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം തങ്ങളിലേക്കെത്താതിരിക്കാനാ ണ് തട്ടിപ്പുകാർ ഈ പണി ചെയ്യുന്നത്.മുൻപ് ഉപയോഗിക്കുകയും പിന്നീട് ഒഴിവാക്കുകയും എന്നാൽ, റദ്ദാക്കാതിരിക്കുകയും ചെയ്യുന്ന നമ്പറുകൾ ഇത്തരക്കാർ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഒരു നമ്പർ 90 ദിവസം ഉപയോഗിക്കാതിരുന്നാൽ ഇത് നിഷ്ക്രിയമാകുമെന്നതാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടം. എന്നാൽ, ഇതേ നമ്പർ മറ്റൊരാൾക്ക് നൽകാം. ഈ നയവും നമ്പറിന്റെ ആദ്യ ഉടമയ്ക്ക് ഭീഷണിയാകാറുണ്ട്. മറ്റൊരാളുടെ രേഖ ഉപയോഗിച്ച് സിം കാർഡെടുത്തും തട്ടിപ്പ് നടക്കുന്നുണ്ട്.
