
കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി
- തലവടി,നെടുമ്പ്രം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഡിങ്കി ബോട്ടുകളിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി.ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.ചെങ്ങന്നൂരിൽ 12 കുട്ടനാട്ടിൽ അഞ്ചും അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ രണ്ട് വീതവും ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. തലവടി,നെടുമ്പ്രം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഡിങ്കി ബോട്ടുകളിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.

ഞായറാഴ്ച് പുലർച്ചെ മുതലാണ് കിഴക്കൻവെള്ളത്തിന്റെ വരവ് കൂടിയത്. തുടർന്ന് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടറുകളും തണ്ണീർമുക്കത്തെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. മൂന്നുദിവസത്തെ മഴയിൽ അച്ചൻകോവിലാറും പമ്പാനദിയൗ-കരകവിഞ്ഞതോടെ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ജലനിരപ്പ് മൂന്നടിയോളമാണ് ഉയർന്നത്.
