
തീവ്രവോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടി ശരിവെച്ച് സുപ്രിംകോടതി
- ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടി ശരിവെച്ച് സുപ്രിംകോടതി. എസ്ഐആറിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമോ നിലവിലുള്ള നിയമങ്ങളുടെ ലംഘനമോ അല്ലെന്ന് കോടതി വ്യക്തമാക്കി.കൃത്യവും സുതാര്യവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിലേക്ക് ലക്ഷ്യംവെച്ചുള്ള സുപ്രധാന ചുവടുവെപ്പാണ് എസ്ഐആർ.

ഈ പ്രക്രിയ ഇന്ത്യൻ ഭരണഘടനയ്ക്ക് കൂടുതൽ ജീവനും ഊർജ്ജവും നൽകുന്നു, സാധാരണ വോട്ടർപട്ടിക പുതുക്കലിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത് നടപ്പാക്കിയത് എന്നതുകൊണ്ട് മാത്രം ഇതിനെ നിയമവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ജനാധിപത്യ പ്രക്രിയയിൽ സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയെന്ന ഭരണഘടനാപരമായ ലക്ഷ്യവുമായി ഈ തിരുത്തൽ പ്രക്രിയയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.കടുത്ത നിയമവിവാദങ്ങൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കുമാണ് സുപ്രീം കോടതിയുടെ അന്തിമ വിധിയോടെ വിരാമമായിരിക്കുന്നത്
