
എബോള വൈറസ് സംശയം;ഉഗാണ്ടയിൽ നിന്നും ബംഗളൂരുവിൽ തിരിച്ചെത്തിയ യുവതിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി
- ചൊവ്വാഴ്ച മുതൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. എന്നാൽ മറ്റ് ലക്ഷണങ്ങളൊന്നും യുവതി പ്രകടിപ്പിച്ചിട്ടില്ല.
ബംഗളൂരൂ: ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ബാധയിൽ ഇന്ത്യയിലും കനത്ത ജാഗ്രത. ഉഗാണ്ടയിൽ നിന്നും ബംഗളൂരുവിൽ തിരിച്ചെത്തിയ യുവതിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയാണ്. അഹമ്മദാബാദ് വഴിയാണ് 28കാരി ബംഗളൂരുവിൽ എത്തിയത്. നേരിയ ശരീരവേദന അനുഭവപ്പെട്ട യുവതി ഹോട്ടലിൽ നിന്ന് നേരിട്ട് ആശുപത്രിയിൽ എത്തുകയായിരുന്നു. ചൊവ്വാഴ്ച മുതൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. എന്നാൽ മറ്റ് ലക്ഷണങ്ങളൊന്നും യുവതി പ്രകടിപ്പിച്ചിട്ടില്ല.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. യുവതിയിൽ നിന്ന് ശേഖരിച്ച സാംപിൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (എൻഐവി) പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ യുവതിയിൽ എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് സൂചന. എങ്കിലും അവർ നിരീക്ഷണത്തിൽ തുടരുകയാണ് ഇന്ത്യയിൽ ഇതുവരെ എബോള വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിലാണ് എബോളയുടെ ബുണ്ടിബുഗ്യോ വകഭേദം പടർന്നുപിടിച്ചിരിക്കുന്നത്. ഏറെ മാരകമായ ഈ വൈറസ് മൂലം ഇതുവരെ 220 പേർ മരണമടഞ്ഞുവെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്.
