
തൃശൂർ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി – മന്ത്രി വീണാ ജോർജ്
- തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏഴ് മൃതദേഹങ്ങളും ഒൻപത് ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ശരീരഭാഗങ്ങൾ ഒരാളുടേത് തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന നടത്തും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളയിൽ നിന്നുള്ള വിദഗ്ധർ എത്തി ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിക്കും.

രണ്ട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സാഹചര്യം വിലയിരുത്താൻ മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും യോഗത്തിൽ പങ്കെടുത്തിരുന്നു.
