
പേരാമ്പ്രയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി
- കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്
പേരാമ്പ്ര: ചിരുതക്കുന്നിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥൻ സ്വർണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ മഹാരാഷ്ട്ര സ്വദേശികളാണെങ്കിലും ഏറെക്കാലമായി ഇവിടെയാണ് താമസം. ഇവരുടെ കാറും പിടിച്ചെടുത്തു. കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടിലോ സ്വർണക്കള്ളക്കടത്ത് വഴിയോ ലഭിച്ച പണമാണ് ഇതെന്നാണ് സംശയിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മൂന്ന് ഡി.ആർ.ഐ. യൂണിറ്റുകൾ റെയ്ഡിൽ പങ്കെടുത്തു.
CATEGORIES News