
യുപിഐ ഇടപാടുകൾക്ക് ഫീസ് : തീരുമാനത്തെ എതിർക്കാതെ പാർലമെന്റ് സമിതിയിലെ അഞ്ച് കോൺഗ്രസ് എംപിമാർ
- 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് 0.04% വരെ ഫീസ് ഒക്ടോബർ 15 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
ന്യൂഡൽഹി : യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു ശുപാർശ മുന്നോട്ടുവെച്ച പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്ന അഞ്ച് കോൺഗ്രസ് എംപിമാരും റിപ്പോർട്ടിനെ എതിർത്തിരുന്നില്ലെന്ന് റിപ്പോർട്ടുകൾ. ബിജെപി എംപി ബർതൃഹരി മഹ്താബ് അധ്യക്ഷനായ പാർലമെന്ററി ധനകാര്യ സ്ഥിരം സമിതി ഓഗസ്റ്റിൽ സമർപ്പിച്ച 44-ാംറിപ്പോർട്ടിലാണ് യുപിഐ ഇടപാടുകൾക്ക് ഘട്ടങ്ങളായുള്ള മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഫീ ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്തിരുന്നത്.മുൻ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, മനീഷ് തിവാരി കോൺഗ്രസ് എംപിമാരായ ഗൗരവ് ഗൊഗോയ്, കിഷോരി ലാൽ, കെ. ഗോപിനാഥ് എന്നിവർ റിപ്പോർട്ട് അംഗീകരിച്ച സമിതി യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ റിപ്പോർട്ടിനെതിരെ ഇവരിലാരും എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ശക്തമായ എതിർപ്പ്മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് 0.04% വരെ ഫീസ് ഒക്ടോബർ 15 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. സൈബർ സുരക്ഷ ഉറപ്പാക്കൽ, തട്ടിപ്പുകൾ തടയൽ, നെറ്റ്വർക്ക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയ്ക്കായി ബാങ്കുകൾക്കും പേയ്മെന്റ് സേവന ദാതാക്കൾക്കും ആവശ്യമായ തുക ലഭ്യമാക്കാനാണ് ഈ ഫീസ് നിർദ്ദേശിച്ചതെന്നാണ് സമിതി ചൂണ്ടിക്കാട്ടിയിരുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള മെർച്ചന്റ് ഇടപാടുകൾക്ക് മാത്രമാണ് ഈ ഫീസ് ബാധകമാവുക. വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങൾക്കുംചെറുകിട കച്ചവടക്കാർക്കും ഫീസ് ഉണ്ടാകില്ല. ഈ ഫീസ് സർക്കാരോ എൻപിസിഐയോ അല്ല കൈകാര്യം ചെയ്യുന്നതെന്നും പേയ്മെന്റ് നെറ്റ്വർക്കിലെ ബാങ്കുകളും ആപ്പുകളും പങ്കിട്ടെടുക്കുകയാണെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
