
ഗായകൻ ഗോപാലകൃഷ്ണൻ ഫോർട്ട് കൊച്ചിയിൽ അഞ്ച് പാട്ടുകൾ പാടുന്നു
- താരങ്ങളും സാങ്കേതികപ്രവർത്തകരും സംഗീത കുലപതികളും എല്ലാം ഉൾപെട്ട വലിയ സദസ്സിന് മുൻപിൽ അഞ്ചു ഗാനങ്ങൾ പാടാൻ ഉള്ള അവസരമാണ് ഗോപുവിന് അമ്പിളി ഒരുക്കിയിരിക്കുന്നത്.
ഒടുവിൽ കാലം കാത്തു വച്ച ആ ദിവസം വന്നു! ഗായകൻ ഗോപാലകൃഷ്ണൻ കടലുണ്ടി ഫോർട്ട് കൊച്ചിയിൽ ഫെബ്രുവരി 14-ന് ചലച്ചിത്ര ലോകത്തിനു മുന്നിൽ പ്രൌഡഗംഭീരമായ സദസ്സ് സാക്ഷിയായി ഗാനങ്ങൾ ആലപിക്കുന്നു. ഇതിനു നിമിത്തമായത് ഗാനസ്മൃതിയും. നിർമ്മാതാവ്, സംവിധായകൻ, കഥ, തിരക്കഥ, സംഭാഷണ രചയിതാവ്, ചിത്രകാരൻ എന്നീ മേഖലകളിൽ തന്റെ കൈയൊപ്പ് ചാർത്തിയ പ്രതിഭ അമ്പിളിയാണ് ഇത് സാധ്യമാക്കിയത്. അദ്ദേഹ ത്തിന്റെ ചിത്രപ്രദർശനം ഫോർട്ട് കൊച്ചിയിൽ കഴിഞ്ഞ വാരം തുടങ്ങി. 14-നാണ് സമാപനം. അന്ന് ക്ഷണിക്കപെട്ട താരങ്ങളും സാങ്കേതികപ്രവർത്തകരും സംഗീത കുലപതികളും എല്ലാം ഉൾപെട്ട വലിയ സദസ്സിന് മുൻപിൽ അഞ്ചു ഗാനങ്ങൾ പാടാൻ ഉള്ള അവസരമാണ് ഗോപുവിന് അമ്പിളി ഒരുക്കിയിരിക്കുന്നത്.
ഗാനസ്മൃതിയുടെ അശ്രാന്ത പരിശ്രമത്തിന്റെ പരിണിത ഫലം. ഇതിനു ആദ്യം നന്ദി പറയേണ്ടത് സ്നേഹഗായിക ലതാ രാജുവിനോട്ണ്. കാരണം അമ്പിളി എന്ന പ്രതിഭയിലേക്ക് ഈ ലേഖകനെ എത്തിച്ചതും അദ്ദേഹത്തെപറ്റി പരിപാടി ചെയ്യണമെന്ന് ഉപദേശിച്ചതും ലതാരാജുവാണ്. അത് പോലെ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം വന്നു. പിന്നീട് ഗോപുവിന്റെ പാട്ടുകൾ അദ്ദേഹത്തെ കേൾപ്പിച്ചു. ചലചിത്ര ലോകത്തിനു ഗോപുവിനെ പരിചയപെടുത്തും എന്ന് അദ്ദേഹം പറഞ്ഞിരുന്നു അതാണ് സാധ്യമാകുന്നത്. ജയരാജ് വാര്യരാണ് അവതാരകൻ.
മലയാളത്തിലെ മികച്ച കഥാചിത്രങ്ങളായ വീണപൂവ്, അഷ്ടപദി കൂടാതെ സസ്പെൻസ് ചിത്രം സീൻ നമ്പർ സെവൻ, ഗാനങ്ങൾ കൊണ്ട് സമൃദ്ധമായ ഗാനമേള (നിർമിച്ചത് അദ്ദേഹം തന്നെ ) അങ്ങിനെ നിരവധി ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച അമ്പിളിയുടെ വീണപൂവിലെ ഗാനമാണ് എക്കാലത്തേയും ഹിറ്റ്. “നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നൽകീ… എന്ന ഗാനം. ഈ ഗാനം ഗോപു പാടിയത് ഈ ലേഖകൻ അദ്ദേഹത്തെ കേൾപ്പിക്കുന്നു. അപ്പോൾ തന്നെ മറുപടി വന്നു. ആ ഗാനം തന്നെയാണ് ഗോപുവിനെ ഫോർട്ട് കൊച്ചിയിലെ വേദിയിൽ എത്തിക്കുന്നത്. അവിടെ ഈ ഗാനം ഗോപു പാടുന്നു! ഞങ്ങളെ ചേർത്ത് പിടിച്ച ആ വലിയ മനസ്സിന് മുൻപിൽ കൂപ്പുകൈ. ഒപ്പം ലതാരാജുവിനു മുന്നിലും നമസ്കരിക്കുന്നു.