
ഇറാൻ യുഎസ് രണ്ടാംഘട്ട സമാധാന ചർച്ചകളിലെ അനിശ്ചിതത്വം ഒഴിയുന്നില്ല
- ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പാകിസ്താനിൽ സന്ദർശനം നടത്തിവരുന്നതിനിടെ യുഎസ് പ്രതിനിധികളും ഇന്ന് അങ്ങോട്ടേക്ക് തിരിക്കും
ഇസ്ലാമാബാദ്: ഇറാൻ യുഎസ് രണ്ടാംഘട്ട സമാധാന ചർച്ചകളിലെ അനിശ്ചിതത്വം ഒഴിയുന്നില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പാകിസ്താനിൽ സന്ദർശനം നടത്തിവരുന്നതിനിടെ യുഎസ് പ്രതിനിധികളും ഇന്ന് അങ്ങോട്ടേക്ക് തിരിക്കും. യുഎസുമായി ചർച്ച നടത്താൻ തയ്യാറല്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. എന്നാൽ പാകിസ്‌താൻ ഇരുസംഘത്തേയും ഒരുമിച്ച് ഇരുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറുമാണ് പാകിസ്‌താനിലേക്ക് തിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് അറിയിയിച്ചു. നേരിട്ടുള്ള ചർച്ചയ്ക്ക് ഇറാൻ തയ്യാറാകാത്ത സാഹചര്യത്തിൽ മറ്റേതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടക്കുമോ എന്നതിൽ വ്യക്തതയില്ല.
ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്‌താൻ, റഷ്യ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള ഒരു സന്ദർശനത്തിന്റെ ഭാഗമായാണ് ഇസ്ലാമാബാദിലെത്തിയത്. ശനിയാഴ്ച രാവിലെ പാകിസ്‌താൻ നേതാക്കളുമായി അരാഗ്‌ചി ചർച്ചകൾ നടത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള ചർചകൾക്ക് നേതൃത്വം നൽകുന്ന പാക് സൈനിക മേധാവി അസിം മുനീറും ഇതിൽ ഉൾപ്പെടുന്നു. ഇസ്ലാമാബാദിൽ അരാഗ്ചി എത്ര ദിവസമുണ്ടാകുമെന്ന കാര്യം ഇറാൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കഴിഞ്ഞ ചർച്ചകളിൽ അമേരിക്കൻ-ഇറാനിയൻ പ്രതിനിധികളുടെ തലവന്മാരായിരുന്ന, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് എന്നിവർ ഇത്തവണ ചിത്രത്തിലില്ലെന്നതും ശ്രദ്ധേയമാണ്.
അമേരിക്ക യുദ്ധത്തിൽ നിന്ന് ‘മുഖം രക്ഷിക്കാനുള്ള’ വഴി തേടുകയാണെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘ഞങ്ങളുടേത് പ്രധാന സൈനിക ശക്തിയാണ്, ശത്രുക്കൾ തങ്ങൾ കുടുങ്ങിയിരിക്കുന്ന യുദ്ധക്കെണിയിൽ നിന്ന് മുഖം രക്ഷിക്കാനുള്ള വഴി തേടുകയാണ്’ ഇറാൻ മന്ത്രാലയ വക്താവ് പറഞ്ഞു.
അതേസമയം നാവിക ഉപരോധം ഇ വലിച്ചാൽ ഇറാൻ ചർച്ചയ്ക്ക് സന്നദ്ധമാകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇറാനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം പിൻവലിച്ചാൽ ഇറാൻ ചർച്ചയ്ക്ക് സന്നദ്ധമാകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇറാനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം യുഎസ് പിൻവലിക്കാതെ വാഷിംഗ്ടണുമായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി പറഞ്ഞു. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം തന്നെ യുഎസ് കൂടുതൽ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും അതിനുള്ള സമയം നൽകുന്നതിനായി മാത്രം ചർച്ച നടത്താൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
