
ദേശീയപാതയിലെ യാത്രാ പ്രശ്നങ്ങൾ; എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
- പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി.
കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ രൂപപ്പെട്ട യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സിപിഐഎം ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് പരിശോധിച്ചു.കോമത്തുകര മേൽപ്പാലത്തിന് സമീപത്ത് നിന്ന് ദേശീയപാതയിൽ നിന്നും കൊയിലാണ്ടി–താമരശ്ശേരി ഭാഗത്തേക്ക് പ്രവേശിക്കുന്നതിനും, പന്തലായനി, കൊല്ലം, മൂടാടി ഭാഗങ്ങളിൽ നിന്നും സമീപ പഞ്ചായത്തുകളായ അരിക്കുളം, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് സർവീസ് റോഡ് വഴി എത്തുന്ന ദീർഘദൂര യാത്രക്കാർക്ക് ദേശീയപാതയിൽ പ്രവേശിക്കുന്നതിനും ആവശ്യമായ എൻട്രി–എക്സിറ്റ് സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് സിപിഐഎം നേതൃത്വം മുന്നോട്ടുവെച്ചത്.പ്രദേശത്തെ ഗതാഗതപ്രശ്നങ്ങളുടെ ഗൗരവം എൻഎച്ച്എഐ അധികൃതർ നേരിട്ട് മനസ്സിലാക്കി. എൻട്രി, എക്സിറ്റ് സംവിധാനത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ ബന്ധപ്പെട്ട തുടർനിർമാണ പ്രവർത്തനങ്ങൾ നടത്തില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.

ചർച്ച നടക്കുന്നതിനിടെ കൂടുതൽ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനായി എത്തിച്ച റെഡിമിക്സ് തടഞ്ഞതിനെ തുടർന്ന് തിരിച്ചയച്ചു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും ഗതാഗത സൗകര്യം പരിഗണിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി.നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, വാർഡ് കൗൺസിലർ ദാമു, കൗൺസിലർ പി.എം. ബിജു, രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ. ചന്ദ്രൻ മാസ്റ്റർ, പി. ചന്ദ്രശേഖരൻ, ചെറുവക്കാട്ട് രാമൻ, വായനാരി വിനോദ്, മങ്ങോട്ടിൽ സുരേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
