
ഗർഭപാത്രം നീക്കിയ ശസ്ത്രക്രിയക്ക് ശേഷം വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം
- മെഡിക്കൽ കോളജിൽനിന്നു മറ്റൊരു ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ സാധിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു
കോഴിക്കോട്:മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സാ പിഴവു കാരണം രോഗി മരിച്ചെന്നു പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവു പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്.

വിലാസിനിയെ ഈ മാസം നാലിനാണ് ഗർഭപാത്രം നീക്കുന്നതിന് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്‌ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേയ്ക്കു മാറ്റി. ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം നൽകാമെന്ന് അറിയിച്ചു. സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന കൂടി. തുടർന്ന് ഐസിയുവിലേക്കു മാറ്റുകയും ചെയ്തു . തിങ്കളാഴ്‌ച അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

മെഡിക്കൽ കോളജിൽനിന്നു മറ്റൊരു ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ സാധിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഹൃദയസ്തംഭനം കാരണമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും ബന്ധുക്കൾ അറിയിച്ചു.