
ഹരിതകർമ സേനയുണ്ട്പക്ഷെ …
- സേനയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണസ്ഥാപനമാണ്
കൊയിലാണ്ടി :കേവലം മൂന്ന് വർഷം പ്രായമുള്ള കേരളത്തിലെ പുതിയൊരു തുടക്കമാണ് ഹരിതകർമ്മസേന. സംസ്ഥാനത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള സംരംഭമാണിത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എംസിഎഫിൽ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് . സംവിധാനങ്ങളുടെ പര്യാപ്തതയാണ് ഹരിത കർമ്മ സേന പ്രവർത്തനം വിജയകരമാക്കുന്നതിനു വേണ്ട അവശ്യ ഘടകം.

അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സാധ്യതയിലേക്ക് മാറ്റുന്നു. ഇതാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനരീതി.
അതേ സമയം കൊയിലാണ്ടിയിലും പരിസര പ്രാദേശങ്ങളിലും റോഡ് അരികുകളിലും ഒഴിഞ്ഞ പറമ്പുകളിലുമായി അജൈവ മാലിന്യങ്ങൾ കുന്നുകൂടുന്ന അവസ്ഥയുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടക്കുമ്പോൾ പ്രധാന പ്രശ്നം മാലിന്യമാണ് റെയിൽവേ സ്റ്റേഷൻ റോഡിലും മറ്റു പാതകളിലും ഇതുതന്നെ പ്രശ്നം.നഗര സഭയും ഹരിത കർമ സേനയും ഇടപെട്ട് പ്രശനപരിഹാരം കണ്ടെത്തണമെന്ന് പരിസരവാസികളും യാത്രികരും പറയുന്നു.